ഇന്ന് വെള്ളിയാഴ്ച രാവിലെ തന്നെ കനത്ത ചൂട് തുടങ്ങിയിരിക്കുന്നു വളരെ വൈകിയാണ് വെള്ളിയാഴ്ചകളിൽ ഉറക്കമുണരുക , ഉണരുക നേരത്തെ ആയാലും കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ മടിയായിരിക്കും എന്നതാണ് സത്യം.
ഓരോന്നോർത്ത് അങ്ങനെ കിടക്കും മിക്കവാറും പഴയ ബാല്യകാലകഥകൾ ആയിരിക്കും ഓരോ പ്രവാസിയും ഓർത്തെടുക്കാൻ ശ്രമിക്കുക .
എഴുന്നേറ്റ ഉടനെ ജനലരികിൽ ചെന്ന് താഴെ പറവകളെ കാണുക എന്നത് എന്റെ ഒരു എക്കാലത്തെയും വിനോദമാണ് , ജനാലയിലൂടെ പുറത്തോട്ട് നോക്കിയപ്പോൾ വെയിൽ കനത്തിരിക്കുന്നു പതിനൊന്നു മണിയായികാണും , പുറത്തിറങ്ങാം എന്നാലോചിച്ചു അങ്ങനെ പുറത്തെ കാഴ്ചകൾ കണ്ടു കുറേസമയം നിന്നു.
പ്രകൃതിയെ നോക്കി നിന്നാൽ പ്രകൃതിക്ക് ഈ ലോകത്ത് സംഭവങ്ങൾ എന്ന് നമ്മൾ പരിതപിക്കുന്ന യാതൊന്നും ബാധകമല്ല എന്ന രീതിയിൽ ഓടി പോകുന്നതായി അനുഭവപ്പെടാറുണ്ട്. ദൃതിയിലുള്ള മേഘങ്ങളുടെ ഓട്ടം കാണുബോൾ പണ്ട് ഹനുമാന്റെ ലങ്ക ദഹനസമയത്തു മേഘങ്ങൾ ഓടി മറഞ്ഞ കഥ ഓർത്തുപോകും …
പെട്ടെന്ന് ഫോൺ ബെല്ലടിച്ചു , സാധാരണ വെള്ളിയാഴ്ചകൾ രാവിലെ ഫോൺ കോളുകളൊന്നും ഉണ്ടാവാറില്ല. പൊതുവെ നാലാമത്തെ വെള്ളിയാഴ്ച സാമൂഹ്യ മേഖലയിലെ പ്രവർത്തനങ്ങൾ എനിക്ക് അവധിയാണ്. കാലങ്ങളായി ഞാൻ നാലാമത്തെ വെള്ളിയാഴ്ച എങ്ങും പോകാറില്ല , കാരണം മറ്റൊന്നുമല്ല ബാക്കി എല്ലാ വെള്ളിയാഴ്ചകളിലും പ്രവർത്തങ്ങൾ ആയിട്ട് വീടുവിട്ടിറങ്ങി പോകുന്നതുകൊണ്ട് മക്കൾ അങ്ങനെ ഒരു ഡിമാൻഡ് വെച്ച് .
ഞാൻ ഫോൺ എടുത്ത്
ഹലോ …..
അങ്ങേ തലയിൽ ഒരു കിളിനാദം
“നമസ്കാര” …..
ഇത് ആരപ്പാ ഈ നേരത്ത് ???
തുളു ഭാഷയിലുള്ള തുടക്കം കേട്ടപ്പോ തന്നെ മനസിലായി മംഗലാപുരം സൈഡിലുള്ള ആരോ ആളാണ്,
എന്റെ പഴയ കൂട്ടുകാർ ആരെങ്കിലും ആയിരിക്കും,
കിളിനാദം….???
ആകെ കൺഫ്യൂഷനായി
“നമസ്കാര ” ഞാൻ തിരിച്ചു അഭിവാദ്യം നൽകി
നീനു എഞ്ച ഉള്ളെ ?? (നിനക്ക് സുഖമാണോ )
ഓഹോ ഇപ്പൊ പിടി കിട്ടി, നമ്മുടെ സമപ്രായക്കാരിയാണ്, അല്ലെങ്കിൽ ഏതെങ്കിലും ആന്റി,?
എഡ ഉള്ളോര് . ഈര് എഞ്ച ഉള്ളെ (എനിക്കും സുഖം , താങ്കൾക്കോ)
അവൾ :എന്ന കുർത്താണ്ട (എന്നെ മനസിലായോ)
ഞാൻ ഒന്ന് ആലോചിച്ചു നോക്കി , ഇല്ല എന്ന് എങ്ങനെ പറയും??
ഇല്ല എന്ന് പറയാനും പറ്റില്ല ഉണ്ട് എന്ന് അറിയത്തുമില്ല, എന്റെ ഏതെങ്കിലും കൂട്ടുകാരന്റെ ഭാര്യയും പെങ്ങളോ ആവാം അറിയില്ലെന്ന് പറഞ്ഞാൽ അവർ എന്ത് കരുതും??
എന്നാൽ പിന്നെ ഒരു നമ്പർ തന്നെ എടുത്തു കളയാം എന്ന് കരുതി സ്വതസിദ്ധമായ ശൈലി പുറത്തെടുത്തു..
പെട്ടെന്ന് ചില കുശല അനേഷണങ്ങൾ നടത്തി കൂടുതൽ സംസാരിക്കാൻ തുടങ്ങി ….
ചായകുടിച്ചോ ?? ……അങ്ങേനെ അങ്ങനെ ..
അത് കേട്ട് അവൾ ഉറക്കെ ചിരിച്ചു . അവളുടെ ആ ചിരി
പെട്ടെന്ന് എന്റെ തലയിൽ കൊള്ളിയാൻ മിന്നി. “രൂപാലി” എന്റെ കോളേജ്മറ്റ് , നാലുവർഷം കൂടെ നടന്നവൻ പ്രേമിച്ചു, പ്രേമികതെയും ചിരിച്ചും കളിച്ചും ഇടിച്ചും നടന്നവൾ…
അവളെ ശരിക്കും ജീവിതത്തിൽ മറന്നു പോയിരുന്നു.
ഞാൻ ഇവളെ പ്രേമിച്ചിട്ടൊന്നുമില്ല , ഇനി അവൾ എന്നെ പ്രേമിച്ചിരുന്നോ .. അറിയില്ല. പിന്നെ ഈ പ്രായത്തിൽ അതൊക്കെ ഓർക്കാൻ എവിടെ സമയം. എന്നാലും ഞങ്ങൾ എക്കാലത്തെയും നല്ല കോളേജ് കപ്പിൾസ് ആയിരുന്നു. പഞ്ചപാണ്ഡവർക്ക് പാഞ്ചലി പോലെയായിരുന്നു അവൾ. എന്നും എപ്പോഴും ഞങ്ങളെ കൂടെ നടന്നവൾ. ഞങ്ങളിൽ ആരുടെ കാമുകിയായിരുന്നു അവൾ എന്ന് ചോദിച്ചാൽ…. കന്നടയും തുളുവും സംസാരിച്ച ഞങ്ങടെ ധർമ്മപുത്രർ ആയ വയനാട്ടുകാരൻ ജൈനന്റെയോ , അല്ലെങ്കിൽ തൃശൂർകാരൻ അബ്ക്കാരികാരിയുടെ മകൻ തടിയന്റെയോ, അതുമല്ലെങ്കിൽ വിപ്ലവ പ്രസ്ഥാനത്തിന്റെ, തൊഴിലാളിവർഗ്ഗ വിമോചന പ്രസ്ഥാന നേതാവിന്റെ കൊച്ചികാരനായ അരുമ സന്താനത്തിന്റെയോ , അല്ലെങ്കിൽ വയസ്സിൽ താഴെയുണ്ടായിരുന്ന കോഴിക്കോട്ടുകാരനും സുന്ദരനായ നകുലൻറെയും. എന്നാലും കൂട്ടത്തിൽ നീളമുള്ളവനും സുന്ദരനും, വായാടിയായ സാക്ഷാൽ എന്റെയോ ?.
ഇതൊക്കെ കോളേജ് ക്യാമ്പസിൽ പാടിനടന്ന കഥകളാണ്, ഞങ്ങളിൽ ആർക്കും ആ ഒരു സംശയം ഉണ്ടാകില്ല കാരണം ഞങ്ങൾക്ക് അവൾ പാഞ്ചാലി ആയിരുന്നില്ല. ഞങളുടെ നല്ല ഒരു ഫ്രണ്ട് മാത്രം.
ബൊക്ക പൻല്ലേ, ഈറന വിശേഷ പൻല്ലേ ?? (വീണ്ടും പറയൂ, നിങ്ങളുടെ വിശേഷങ്ങൾ )
അവൾ വീണ്ടും പറയാൻ തുടങ്ങി
ഓ മൈ ഗോഡ് എത്ര വർഷമായി നമ്മൾ തമ്മിൽ കണ്ടിട്ട്??
നിന്റെ നമ്പർ ഫേസ്ബുക്കിൽ തപ്പിയപ്പോൾ ഇപ്പോഴ്യാണ് കിട്ടിയത്.
അതിൽ നീ മലയാളം മാത്രമല്ലേ എഴുതൂ എനിക്കൊന്നും മനസ്സിലായില്ല , അവൾ തുളുവിൽ പറഞ്ഞുകൊണ്ടേയിരുന്നു….
പിന്നെയും ഞങ്ങൾ പല കുടുംബകാര്യങ്ങളും സംസാരിച്ചു….
രൂപാലി: നമ്മൾക്ക് ഒന്ന് കാണണമല്ലോ ?
ഞാൻ : ശരി, എപ്പോൾ ?
രൂപാലി: അടുത്ത വീക്ക് , ഒരു ലഞ്ച് ആയാലോ ?
ഞാൻ: ആയിക്കോട്ടെ , നല്ല മാഗ്ലൂറിയൻ ഹോട്ടൽ തന്നെ ആയിക്കോട്ടെ.. നിന്റെ ഇഷ്ട എഗ്ഗ് നൂഡിൽസ് ആവാം.
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
രൂപാലി: ഓക്കേ ബട്ട് യു മസ്റ്റ് എലോൺ .. അവൾ പൊട്ടിച്ചിരിച്ചു .
ഞാൻ: ഉം …(ഞാൻ അർത്ഥഗർഭമായി മൂളി)
25 വർഷത്തോളമായി കോളേജ് ക്യാമ്പസ് ജീവിതം അവസാനിപ്പിച്ചിട്ട്, നാട്ടിലെ രാഷ്ട്രീയവും കോളേജിലെ നേതാവ് ചമയലും ഒക്കെ ജോലി അന്വേഷിച്ച് ബാംഗ്ലൂർ നഗരത്തിൽ തിരക്കിൽ ചെന്ന് അലയുമ്പോൾ മാറ്റിനിർത്തി , ബൂർഷാ ചിന്താസരണികളും ആഗോളവൽക്കരണവും മുതലാളിത്വ വികാരങ്ങളും ഒക്കെ ജോലി അന്വേഷിച്ചു ഈ മഹാ നഗരത്തിൽ എത്തിയപ്പോൾ എല്ലാം ആദർശ രാഷ്ട്രീയത്തിനെയും ലോക്കറിൽ ഇട്ടു പൂട്ടിവെച്ച് , പിന്നെ ജീവിതം ഒരു കരയ്ക്കു അടുപ്പിക്കാനുള്ള ദ്രുതകർമ്മപദ്ധതികളായിരുന്നു.
ഇന്നും അത് തുടരുന്നു…………….
അവസാന നിമിഷം വരെ തുടരാൻ സാധിക്കട്ടെ എന്ന ആഗ്രഹത്തോടെ .
രൂപാലിയെയും അവളുടെ കൂട്ടുകാരിയോടും ആദ്യമായി സംസാരിച്ച ദിവസം ഓർമയിൽ തിളങ്ങി. ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ അവൾ ആരോടൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു, കോളേജിലെ ആദ്യ നാളുകളിൽ തുളു ഭാഷ മനസ്സിലാക്കാൻ മാത്രമറിയാവുന്ന കാലം , കന്നഡ മുൻപേ കൈകാര്യം ചെയ്യാൻ അറിയാമെങ്കിലും, തുളു അത്രകണ്ട് പറയാൻ വശമില്ലായിരുന്നു.
പെട്ടെന്ന് അവർ എന്നെ വിളിച്ചു.
ഹായ് …
നീനു കാസർഗോഡ് അത്തെ (നീ കാസര്കോടുകാരൻ ആന്നോ)
ഔഹൗദു ( അതെ )
അവൾ എന്റെ അടുത്തേക്ക് നടന്നു വന്നു, കൂടെ അവളുടെ കൂട്ടുകാരിയും.
കുറെ കാര്യങ്ങൾ സംസാരിച്ചു തുളുവിലും കന്നടയിലും മാറിമാറി, ഇംഗ്ലീഷ് എന്ന കോമൺ ഫ്ലാറ്റ് ഫോം ഉണ്ടെങ്കിലും പക്ഷേ മലയാളം മീഡിയത്തിൽ പഠിച്ച എനിക്ക് മുറി മുറി മാത്രമേ സംസാരിക്കാൻ പറ്റാവുന്ന കാലഘട്ടം.
പക്ഷേ ആ സൗഹൃദം തുടർന്നു, പിന്നെ എല്ലാ ദിവസവും, ഞങ്ങൾ കാണും സംസാരിക്കും ഭാഷാപരമായ അതിർവരമ്പുകൾ ഞങ്ങൾ പൊട്ടിച്ചു മാറ്റി എനിക്ക് തുളു സംസാരിക്കാനും കന്നഡ പറയാനും എഴുതാനും ഒക്കെ അവളുടെ സൗഹൃദത്തിലൂടെ കൂടുതൽ സാധിച്ചു.
ഞങ്ങൾ പഞ്ചപാണ്ഡവർ എന്നറിയപ്പെട്ടിരുന്ന, കോളേജിലെ മല്ലുടീമ്സിൽ അവളെയും ചേർത്തപ്പോൾ പാഞ്ചാലി എന്ന വിളി പേരും ആൾകാർ നൽകി , ഞങ്ങൾ മല്ലൂസ് ആണെങ്കിലും ഞാനും വയനാട്ടുകാരൻ ജൈനനും കനഡയും തുളുവും അനായാസം കൈകാര്യം ചെയ്യുന്നതു കൊണ്ട് ലോക്കൽ പരിവേഷത്തിന്റെ ആളായി മാറി, കൂടാതെ പാഞ്ചാലിയുടെ ലോക്കൽ സപ്പോർട്ടും കൂടിയാകുമ്പോൾ ഞങ്ങൾ കോളേജിലെ ഒരു റിബൽ താരപരിവേഷം ആയി മാറി.
ആ സൗഹൃദം വളരെ നല്ല രീതിയിൽ തന്നെ വളർന്നു ഞങ്ങളുടെ ഫ്രിൻഷിപ്പിന്റെ പുതിയ പുതിയ അർത്ഥതലങ്ങൾ കോളേജ് ക്യാമ്പസ് ചർച്ചാവിഷയമായി കാരണം അതാണ് ഞങ്ങളുടെ സ്വതസിദ്ധമായ ശൈലി പക്ഷേ അവൾ മല്ലുസ് പഞ്ചപാണ്ഡവ സൈന്യത്തിൽ അവൾ അംഗമായതും സാദാസമയവും ഞങ്ങളുടെ കൂടെയുള്ള നടത്തവും ലോക്കൽസ് പിള്ളേർക്ക് അത്ര സുഖിച്ചില്ല, ഒരുതരം അസൂയ എന്ന് കരുതിയാൽ മതി. പക്ഷേ അവളാണെങ്കിൽ രണ്ടു വഞ്ചിയിലും ശരിയായികാല് കുത്തി നിൽക്കുകയും പിന്നെ ഞാനും ജൈനനും ലോക്കൽ ഭാഷ കൈകാര്യം ചെയ്‌യുന്നത് കൊണ്ടും കൂടുതൽ ലോക്കൽ പ്രശ്നങ്ങളൊന്നും ഉണ്ടാവാതെ മുന്നോട്ടുപോയി.
കോളേജിൽ ഞങ്ങൾ പ്രശ്നക്കാർ ഒന്നും അല്ലാത്തതിനാൽ ആർക്കും ഞങ്ങളോട് ദേഷ്യം ഒന്നും ഉണ്ടായില്ല.
അങ്ങനെ നാലു വർഷം പോയതറിഞ്ഞില്ല അതിനിടയിൽ കോളേജിൽ പറ്റാവുന്ന നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങൾ, ആന്റി റാങ്കിങ് പോലുള്ള പ്രവർത്തനങ്ങൾ നടത്തി ഞങ്ങൾ മുന്നോട്ടു പോയി.
കോളേജ് ജീവിതത്തിലെ അവസാന കാലഘട്ടം ലാസ്റ്റ് സെമസ്റ്റർ എക്സാം നടക്കുന്നതിന് കുറച്ചു ദിവസം മുൻപ് ഒരു ദിവസം രൂപാലി വിമൻസ് ഹോസ്റ്റലിൽ നിന്നും ഫോൺ വിളിച്ചു.
രൂപാലി: ഐ വാണ്ട് ടു മീറ്റ് യൂ …..
ഞാൻ: ഓക്കേ വൈ നോട്ട് ..
രൂപാലി: എവിടെ ? എപ്പോൾ …..
ഞാൻ: നീ പറയൂ
രൂപാലി: ഗാർഡനിൽ ഉള്ള കോളേജ് ക്യാന്റിൽ , 5 മണിക്ക് …..
ഞാൻ: ഓക്കേ . ട്രീറ്റ് നിന്റെ വക .. ഞാൻ ചിരിച്ചു
രൂപാലി: ബോയ്സ് ആൽവേസ് ഫസ്റ്റ് ..
ഞാൻ: സീ യു അറ്റ് 5 PM
ഞാൻ ഒക്കെ മൂളി.
സ്റ്റഡി ലീവ് ആയതിനാൽ ഞങ്ങൾ കുറച്ചുദിവസമായി എല്ലാവരും പരസ്പരം കണ്ടിട്ട് , ഞാൻ കൂട്ടുകാരെ ഓക്കേ വിളിച്ചു പറഞ്ഞു.
വൈകിട്ട് ഞങ്ങൾ കോളേജ് ഉദ്യാനത്തിന് അടുത്തുള്ള ക്യാന്റീനിൽ, ഞാനും എന്റെ 2 കൂട്ടുകാരും കൂടി പോകാൻ തയ്യാറായി , മറ്റുള്ളവർ ഒക്കെ (അവർ പഠിപ്പിസ്റ്റ് ആണ് പോലും) മടിപിടിച്ചു കുത്തിയിരിപ്പാണ് .
വുമൺസ് ഹോസ്റ്റലിലെ വാർഡനാണ് കാന്റീൻ ചുമതലകാരി, മാഡം ഭയങ്കര ദേഷ്യക്കാരിയാണ് പൊതുവെ ബോയിസിനോട് വല്ലാത്ത കലിപ്പാണ്. എന്നും ദേഷ്യത്തോടെ മാത്രമേ സംസാരിക്കൂ.
ഞങ്ങളെ കണ്ടതും പുള്ളി തട്ടിക്കയറി
What man now day’s exam time why are you roaming here??.
ഞാൻ പറഞ്ഞു മാഡം വിശക്കുന്നു, ഹോസ്റ്റൽ ഫുഡ് കഴിച്ചു കഴിച്ചു മടുത്തു , നിങ്ങളുണ്ടാക്കി തരുന്ന ഭക്ഷണത്തിന്റെ സാദ് മറക്കാൻ പറ്റുനില്ല ,
ഓക്കേ ഓക്കേ … യു നോട്ടി..
ഞാൻ: അല്ല മാഡം നിങളുടെ ഫുഡ് കൂടുതൽ കഴിക്കാൻ ഞങ്ങൾക്ക് ഇനി ഭാഗ്യമില്ലാലോ … ഞാൻ സെന്റിയടിച്ചു ..
മാഡം ഫ്ലാറ്റ് ………..
ഓക്കേ തേൻ ഐ വിൽ പ്രെപരെ ഫോർ യു .
മാഡം ചെറുപുഞ്ചിരിയോടെ കൂടി എന്നെ നോക്കി.
ആൾക്കാരെ പറഞ്ഞു കുപ്പിയിലാക്കുക എന്ന എന്റെ ജന്മസിദ്ധമായ കഴിവിൽ ഞാൻ ഒന്ന് പൊങ്ങി.
ഞങ്ങൾ ക്യാന്റീനിൽ കയറി, സീറ്റ് ഉറപ്പിച്ചു…
തീറ്റ പണ്ടാരമായ കൊച്ചിക്കാരൻ പാവങ്ങളുടെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ നേതാവിന്റെ മകന് അമേരിക്കൻ പാസ്റ്റയും, ബർഗറും തന്നെ വേണം, പച്ചക്കറികാരൻ ജൈനസന്തതിക്ക് ചെന്നദാൽ കിട്ടിയാൽ പെരുത്ത് സന്തോഷം.
എന്നെ സംബന്ധിച്ച് നമ്മളെ കടിക്കാത്ത എന്തിനെയും നമ്മൾ കഴിക്കും എന്ന ലിബറൽ തീയറിയായത് കൊണ്ട് എന്തും ആവാം. ഓർഡർ ചെയ്യുമ്പോൾ അവൾക്ക് ഇഷ്ട്ടപെട്ട എഗ്ഗ് നൂഡിൽസ് കൂടി ഓർഡർ ചെയ്യാൻ മറന്നില്ല.
ഭൂഗോളത്തിലെ സകല കാര്യങ്ങളെ പറ്റിയും കൊടിയ ചർച്ചകൾ നടക്കുന്നിടമായ നമ്മുടെ നാടൻ ചായക്കടകൾ പോലെതന്നെയാണ് കോളേജ് കാന്റീൻ പലപ്പോഴും .
അതായത് ഉത്തമ അവിടെയാണ് ജനാതിപത്യപരിപാലത്തിന്റെ പിന്മുറക്കാർ എന്ന വാദവും അതിലെ പ്രതിക്രിയവാദം..
കുളിച്ച് ഈറൻ മുടിയുമായി, പുതു വസ്ത്രധാരിയായി, രൂപാലി എന്ന സുന്ദരികോത അവളുടെ കൂട്ടുകാരിയും കൂടി , ശൈവചാപം കുലച്ച് ശ്രീരാമദേവനെ കാണാൻ സീത ദേവിയും ഊർമ്മിളയും വരുന്ന പോലെ പുഞ്ചിരിയുമായി ക്യാന്റീനിലേക്കു കയറി വരുന്നത് ഞാൻ കണ്ടു. ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ സീറ്റിൽ നോക്കി പെട്ടെന്ന് അവരുടെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു, അവർ ഞങ്ങളുടെ അടുത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന് എനിക്ക് തെറ്റിപ്പോയി അവർ നേരെ വേറൊരു സീറ്റിൽ കയറി ഇരുന്നും . രൂപാലിയുടെ മുഖം രക്തവർണമായി മാറുന്നത് ഞാൻ കണ്ടു, കൂട്ടുകാരി മുഖം താഴ്ത്തി, കരച്ചിലോളം എത്തിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അവർ വേറെ സീറ്റിൽ കയറി ഇരുന്നത് ഞങ്ങൾക്ക് സഹിച്ചില്ല, അവളുടെ ഇഷ്ട എഗ്ഗ് ന്യൂഡിൽസ് ഞങ്ങളുടെ മുന്നിലെത്തിയിരുന്നു. അവർ വേറെ സീറ്റിൽ പോയിരുന്നുവെന്ന് ഞാൻ കൂട്ടുകാരോട് പറഞ്ഞു അവർ എനിക്ക് അഭിമുഖമായി ഇരികുകയായിരുന്നു, അവർ തിരിഞ്ഞു നോക്കി അവർക്കും അതിശയമായിതോന്നി, പിന്നെ കരുതി അവർ നമ്മളെ കളിപ്പിക്കുകയായിരിക്കുമെന്ന് ക്യാന്റീനിൽ എപ്പോൾ പോയാലും ഞങ്ങൾ ഒന്നിച്ച് അല്ലാതെ മാറി മാറി ഇരുന്നചരിത്രമില്ല.
കൂട്ടുകാരൻ ചിരിച്ചുകൊണ്ട് എഴുന്നേറ്റു അവരുടെ അടുത്തേക്ക് നടന്നു പോയി, അവരുടെ സീറ്റിലിരുന്നു.
പിന്നെ എന്തൊക്കെയോ തുളുവിൽ സംസാരിച്ചു എന്താണ് സംസാരിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല എന്തായാലും രണ്ടു പേരുടെയും മുഖത്ത് കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നു. ചിരിച്ചുകൊണ്ട് പോയവൻ ഒരുമാതിരി വിളറിയ മുഖവുമായി തിരിച്ചുവന്നു അതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.
അവനു ദേഷ്യം വന്നുവെന്ന് എനിക്ക് മനസിലായി.
Pesco ടൈപ്പ് ആൾക്കാർക്ക് ദേഷ്യം വന്നു കഴിഞ്ഞാൽ പിന്നെ കൺട്രോളിംഗ് എളുപ്പമുള്ള കാര്യമല്ല എന്നത് അവനുമായുള്ള മുൻ അനുഭവത്തിൽ നിന്നും എനിക്ക് അറിയാം. അവന്റെ മുഖഭാവം കണ്ടപ്പോൾ ദേഷ്യം വന്നതായി തോന്നി, ഞാനൊന്നും ചോദിച്ചില്ല, ഞാൻ എഴുന്നേറ്റു അവരുടെ അടുത്ത് ചെന്നു, സൗഹൃദപൂർവ്വം ഞങ്ങടെ സീറ്റിലേക്ക് ക്ഷണിച്ചു.
തനിക്കിഷ്ടപ്പെട്ട ന്യൂഡിൽസ് ഓർഡർ ചെയ്തിരിക്കുന്ന എന്നും പറഞ്ഞ്.
പെട്ടെന്ന് നരികൾ ചീറിന്ന പോലുള്ള ഒരു പൊട്ടിത്തെറിയാണ് അവളിൽ നിന്നുണ്ടായത്, തുളുവിൽ കുറെ തെറി ഞാൻ കേട്ടു.
ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്ന വാക്കുകൾ. ഞാൻ തരിച്ചിരുന്നുപോയി എന്തു സംഭവിച്ചെന്നു മനസ്സിലായില്ല. വല്ലാത്ത ഒരു അവസ്ഥ.
അവൾക്ക് ദേഷ്യം സഹിക്കാൻ വയ്യാതെ ടേബിൾ രണ്ടോ മൂന്നോ തവണ അടിച്ചു..
കാന്റീൻ മുഴുവൻ ഞങ്ങളെ നോക്കി തരിച്ചിരുന്നു. അവൾ ക്യാന്റീനിൽ നിന്നും ഇറങ്ങിപ്പോയി, കൂടെ കരഞ്ഞു കൊണ്ട് അവളുടെ സ്നേഹിതയും.
കാന്റീൻ മുഴുവൻ എന്നെ ശ്രദ്ധിക്കുന്നത് തോന്നി. ഞാൻ ഇതികർത്തവ്യതാമൂഢനായി നിന്നുപോയി.
തിരഞ്ഞു സീറ്റിലേക്ക് നോക്കുമ്പോഴേക്കും എന്റെ കൂട്ടുകാർ സീറ്റു വിട്ടു പുറത്തിറങ്ങിയിരിക്കുന്നു.
അവർക്കും ദേഷ്യം സഹിക്കാൻ പറ്റാതെ എന്തൊക്കെയോ പിറുപിറുക്കുന്നു.
എന്താ സംഭവിച്ചത് എന്ന് ഞാനവരോട് ചോദിച്ചു, അതുതന്നെയാണ് അവർക്ക് എന്നോട് ചോദിക്കാൻ ഉള്ളത്. നീ എന്താണ് അവരോട് പറഞ്ഞത്??.
അന്ന് ഞങ്ങൾക്കുണ്ടായ മനോവിഷമം ഇന്ന് ഓർക്കുമ്പോൾ വളരെ ലളിതമായി തോന്നുന്നു കൂട്ടുകാർക്കിടയിൽ ഇത്തരം സംഭവങ്ങൾ സർവസാധാരണമാണ് പക്ഷേ തിളയ്ക്കുന്ന ചോരയിൽ അതൊക്കെ പൊറുക്കാൻ പറ്റാത്ത കാലഘട്ടം.
അത് അംഗീകരിക്കാൻ രണ്ടു പക്ഷത്തിനു സാധിച്ചില്ല എന്ന് മാത്രമല്ല അതിനു ശേഷം കോളേജുകഴിഞ്ഞു ഇത്ര കാലവും ഞങ്ങൾ ആരും കൂട്ടുകാരിയെ പറ്റി ചിന്തിക്കുകയോ, ചർച്ചചെയ്യുകയോ പോലും ചെയ്തില്ല എന്ന് ഓർക്കുമ്പോൾ മനസ്സിൽ കുറ്റബോധം തോന്നി.
അതിനുശേഷം പഞ്ചപാണ്ഡവരായ ഞങ്ങൾ പലവട്ടം ഒത്തുകൂടിയിരുന്നു. എങ്കിലും ഒരിക്കൽ പോലും ഇവളെ പറ്റി ചർച്ച ചെയ്യാൻ ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം.
പക്ഷേ ആ ജിജ്ഞാസ ഇപ്പോഴും ബാക്കി അന്ന് അവൾ എന്നോട് പറയാൻ കരുതിയത് എന്തായിരിക്കും??
അല്ലെങ്കിൽ എന്റെ സുഹൃത്ത് എന്താണ് അവളോട് സംസാരിച്ചത്??
കാലമിത്രയും കഴിഞ്ഞിട്ട് എന്തിനാണ് ഇവൾ ഇപ്പോൾ എന്റെ നമ്പർ തപ്പിയെടുത്തു വിളിച്ചിരിക്കുന്നത്
ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളും മനസ്സിൽ ഉയരാൻ തുടങ്ങി
എന്തായാലും നേരിട്ട് കാണുമ്പോൾ ചോദിക്കാം.
എന്നാലും ഫോണിൽ തന്നെ കുറേ കാര്യങ്ങൾ ചോദിക്കാമായിരുന്നു.. ഞാനൊരു മണ്ടൻ. വേണ്ട സമയത്ത് വേണ്ട ബുദ്ധി ഉദിക്കില്ല.
വളരെ ആകാംക്ഷ നിറഞ്ഞ ഒരാഴ്ച കടന്നുപോയി, വ്യാഴാഴ്ച ആകുമ്പോഴേക്കും മനസ്സ് പെരുമ്പറ കൊട്ടി നാളെ 25 വർഷത്തിനു ശേഷം തന്റെ കൂട്ടുകാരിയെ കാണാൻ പോവുകയാണ്,
രാത്രി കിടന്ന് ഉറക്കം വന്നില്ല എന്തായിരിക്കും അവൾക്ക് എന്നോട് പറയായാനുണ്ടാകുക?? അവളുടെ കുടുംബജീവിതം എങ്ങനെയായിരിക്കും?
അവൾക്ക് എത്ര കുട്ടികൾ ഉണ്ടാവും?
അവളുടെ ഭർത്താവിന് എന്തായിരിക്കും ജോലി?
അവൾ ജോലിക്ക് പോകുന്നുണ്ടോ?
അവൾക്ക് ദുബായ് നഗരത്തിൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകുമോ,??
സ്വന്തമായി വണ്ടി ഉണ്ടാകുമോ?
അങ്ങനെ തികച്ചും ആകാംക്ഷാഭരിതമായ കുറെ ചോദ്യങ്ങൾ രാത്രിയിൽ മനസിനെ പിടിച്ചുമെതിച്ചു
വർഷങ്ങൾക്കുശേഷം കൂട്ടുകാരെ കാണുക എന്നത് ചെറുപ്പകാലത്തേക്ക് തിരിച്ചു നടക്കുകുക എന്നതാണല്ലോ…
അതിരാവിലെ എഴുന്നേറ്റ് കുളി തേവാരം ഒക്കെ ഭംഗിയായി കഴിച്ച് ഉള്ളതിൽ നല്ല വസ്ത്രം ഒക്കെ ധരിച്ച് ദുബായിലേക്ക് പുറപ്പെട്ടു.
ഷെയ്ഖ് സായിദ് റോഡിൽ അന്ന് പതിവിലും കൂടുതൽ തിരക്ക് അനുഭവപ്പെട്ടു. വാഹനങ്ങൾ ഇരമ്പിപ്പായുന്നു. പൊതുവേ വെള്ളിയാഴ്ചകൾ അവധി ദിവസമായതിനാൽ തിരക്ക് കുറവാണ് അനുഭവപ്പെടാറുള്ളത്.
മണി പന്ത്രണ്ട് ആകുന്നതേയുള്ളൂ രൂപാലി ലഞ്ചിന്റെ കാര്യമായിരുന്നു പറഞ്ഞത്
സമയം പറഞ്ഞില്ല
ഇനി അവൾ എത്ര മണിക്ക് ആയിരിക്കും വരിക?? വെള്ളിയാഴ്ച പൊതുവെ എല്ലാവരും വൈകിയാണ് എഴുന്നേൽക്കറുള്ളത് അത് കൊണ്ട് തന്നെ ലഞ്ചും വൈകിയാണ് കഴിക്കുക അല്ലെങ്കിൽ രൂപാലിയുടെ ഫോൺ വിളിക്ക് ശേഷം കാലം സ്തംഭിച്ചപോലെയാണ്.
25 വർഷം മുമ്പുള്ള കാലം മനസ്സിൽ നല്ല 3D യിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു.
കാർ പതുക്കെ റസ്റ്റോറന്റ് പാർക്കിംഗിൽ കയറ്റിവെച്ചു.
റെസ്റ്റെറന്റിൽ പൊതുവെ തിരക്ക് കുറവാണ്, തിരക്കിനുള്ള സമയം ആകുന്നതേയുള്ളൂ. ഈ ഹോട്ടലിൽ പല വട്ടം വന്നിട്ടുണ്ട് മംഗലാപുരകാരുടെ ഹോട്ടലാണ് മിക്ക ജോലിക്കാരും
തുളു സംസാരിക്കുന്നവർ. എനികെന്നും ആ ഭാഷയോട് വല്ലാത്തൊരു അഭിനിവേശമാണ്.
ഇവിടെ എന്റെ ഒരു പരിചയക്കാരൻ രാകേഷ് ഉണ്ട് ഉഡുപ്പികാരനാണ്, എന്നെ കണ്ട അവൻ ഓടി വന്നു.
നമസ്കാരം സർ
എഞ്ജാ ഉള്ളെ… സുമാർ ദിനാണ്ട്? ( ഏതൊക്കയുണ്ട്, കുറെ ദിവസമായി കണ്ടിട്ട്)
അങ്ങനെ ചില കുശലാന്വേഷണങ്ങൾ അവൻ ആതിഥ്യ മര്യാദയോടെ കൂടി എന്നെ ഒരു സീറ്റിലേക്ക് ആനയിച്ചു
നല്ല ഒരു വിശാലമായാ ക്യാബിൻ.
എനിക്ക് ചില കൂട്ടുകാർ കൂടി വരാനുണ്ട് അതുകഴിഞ്ഞ് ഓർഡർ തരാം എന്ന് പറഞ്ഞു അവരെ മടക്കി,
അതിനിടയിൽ അവർ നല്ല ഉഡുപ്പി പപ്പടവും ചമ്മന്തിയും കൊണ്ടുവന്നു തന്നു.
നിമിഷങ്ങൾക്ക് ദൈർഘ്യം കൂടി വരുന്നതായി തോന്നി തുടങ്ങി അവളുടെ സമയം ചോദിക്കാത്തത് വിഡ്ഢിത്തം ആയി പോയി.
ഇനി രൂപാലി എന്നെ തിരിച്ചറിയുമോ എന്ന സങ്ക ഉദിച്ചു. തനിക്ക് നല്ല മാറ്റം വന്നിരിക്കുന്നു അന്ന് മെലിഞ്ഞ ഉണങ്ങിയ ശരീരം ഉണ്ടായിരുന്ന ഞാനിന്ന് തടിച്ചു കൊഴുത്തിരിക്കുന്നു, മുടി മുഴുവൻ നരച്ചിരിക്കുന്നു, മീശയും വെള്ള കയറി, വയറ് അൽപ്പം ചാടിയിരിക്കുന്നു. പക്ഷേ സ്ത്രീകളെ കാലം വെറുതെ വിടാറുണ്ട് ചിലപ്പോൾ പ്രസവസംബന്ധമായ ചില ശാരീരിക മാറ്റം ഉണ്ടായാലും കാര്യമായ മാറ്റം വരാറില്ല.
റസ്റ്റോറന്റ് ഏണിപ്പടി കയറി രണ്ടു സ്ത്രീകൾ വരുന്നു. ഒരു സ്ത്രീ ജീൻസും ടീ ഷർട്ടും ആണ് ഇട്ടിരിക്കുന്നത്. അത് രൂപാലിയാണ്, അവൾ കൂടുതൽ തടിച്ചിരിക്കുന്നു, കൂടെയുള്ളവൾ സഹോദരിയോ നാട്ടുകാരിയോ നാത്തൂനും ആയിരിക്കാം, പക്ഷെ അവളെ കണ്ടാൽ സഹോദരി എന്ന രൂപസാദൃശ്യം തോന്നുന്നില്ല, നാത്തൂൻ എന്ന് അഹങ്കാരവും മുഖത്തുകാണുന്നില്ല, അവൾ സുന്ദരിയാണ് മെലിഞ്ഞ ശരീരം, സദാ പുഞ്ചിരി തൂകുന്ന മുഖം പരിചയം, എവിടെയോ കണ്ട മുഖപരിചയം
അവർ എന്നെകണ്ടതും നേരെ വന്ന് ഹസ്തദാനം ചെയ്തു. പുഞ്ചിരിതൂകി കുശലനേഷണം നടത്തി, കൂടെയുണ്ടായിരുന്നവർ നല്ല നിറഞ്ഞ പുഞ്ചിരിയോടെ എന്നെ നോക്കി ചിരിച്ചു.
ഞാൻ അവരെ ഇരിക്കാനായി ക്ഷണിച്ചു.
എന്തുണ്ട് വിശേഷം??
ഞാൻ തുടക്കമിട്ടു
അങ്ങനെ ചില കുശലാന്വേഷണങ്ങൾ നടത്തുകയായിരുന്നു.
അവൾ ഇടയിൽ പറഞ്ഞു കഴിഞ്ഞകാലം ഒന്നും നീ മറന്നില്ലല്ലോ അല്ലേ??
നിങ്ങൾ ദുഷ്ടന്മാർ ഒരിക്കൽ പോലും എന്നെ കോൺടാക്ട് ചെയ്യണമെന്ന് തോന്നിയില്ലല്ലോ??
ഞാൻ പശ്ചാത്താപവിവശനായി. ശരിയാണ് ഞങ്ങൾക്കാർക്കും ഒരിക്കൽ പോലും ഇവളെ കോൺടാക്ട് ചെയ്യാൻ തോന്നിയില്ല.
ഞാൻ സബ്ജക്ട് മാറ്റുവാനായി ചോദിച്ചു
അല്ല, ഇവളെ ഇതുവരെ പരിചയപ്പെടുത്തിയില്ല കൂടെയുള്ള പെണ്ണിനെനോക്കി ഞാൻ പറഞ്ഞു.
അവൾ കൂടെയുള്ള പെണ്ണിനെ കണ്ണിറുക്കി കാണിച്ചു
എന്നിട്ടും മൊഴിഞ്ഞു
കാമുകന് കാമുകിയെ മനസ്സിലാവാത്ത ലോകത്തിലെ ആദ്യഭാഗ്യവതി നീ മാത്രം ആയിരിക്കും അല്ലെടി ??
ഞാൻ ഞെട്ടിപ്പോയി ഇവിടെ ഇപ്പോൾ ആരാണ് കാമുകി?? ആരാണ് അവളുടെ കാമുകൻ? ഒന്നും മനസ്സിലാവാതെ ഞാൻ മിഴിച്ചിരുന്നു.
അവൾ തുടർന്നു
അന്ന് കാന്റീനിൽ നിന്നെ വിളിച്ചത് എന്തിനായിരുന്നു എന്ന് ഇപ്പോൾ നീ കേൾക്കണം. ഐശ്വര്യക്ക് നിന്നോട് നാലുവർഷമായി കടുത്ത പ്രേമം. അത് പറയാൻ അവൾക്ക് പറ്റുന്നില്ല.
കോളേജ് കഴിഞ്ഞ് പിരിയുന്ന വേളയിലെങ്കിലും അത് പറയണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അന്ന് ഞങ്ങൾ നിന്നെ കാന്റീനിലേക്ക് വിളിച്ചത് പക്ഷേ നീ നിന്റെ കൂട്ടുകാരെ മൊത്തം കൂട്ടി വന്നു.
അതില് അവൾക്കു സങ്കടവും എനിക്ക് ദേഷ്യം വന്നു.
അവരുടെ മുന്നിൽ വച്ച് നിന്നോട് ഇഷ്ടം ആണെന്ന് പറയാനുള്ള ധൈര്യം ഇവൾക്കിലായിരുന്നു. കാരണം ഒരിക്കൽ പോലും ഇവൾക്ക് നിന്നെ അവരുടെ കൂടെയല്ലാതെ കിട്ടിയിട്ടില്ല.
ഞാൻ ഞെട്ടിപ്പോയി.. ഞാൻ… ഞാൻ….
എനിക്ക് വാക്കുകൾ നഷ്ടപ്പെട്ടുപോയി ഞാനറിയാതെ നാലുവർഷത്തോളം എന്നെ പ്രേമിച്ച പെൺകുട്ടി അത് മനസ്സിലാക്കാതെ ഞാൻ,..
ഞാൻ ഐശ്വര്യയുടെ മുഖത്തേക്ക് നോക്കി അവളെ ഒരു പാവം പശുക്കിടാവിനെ പോലെ തോന്നി
സ്നേഹം തിരിച്ചറിയാത്ത ഒരു വിഡ്ഢി ആയിരുന്നു ഞാൻ.
രൂപാലി തുടർന്നു
ഇനി പ്രേമിക്കാനുള്ള മൂഡും സമയവുമൊന്നും ഇവൾക്കില്ല. 20 വർഷത്തോളമായി അവളും കുടുംബവും അമേരിക്കയിലാണ്
ഒരാഴ്ച്ചയായി ദുബായിൽ വന്നിട്ട്, നാട്ടിൽ പോകുന്ന വഴിയാണ് എന്റെ കൂടെ തന്നെയാണ് താമസം, ഇവളുടെ ഭർത്താവും രണ്ടു കുട്ടികളുണ്ട്
ഇവൾ എന്നും നിന്നെ പറ്റി സംസാരിക്കും, ജീവിതത്തിൽ ഒരിക്കലെങ്കിലും നിന്നെ കാണാനും ഇഷ്ടമായിരുന്നു എന്ന് പറയാനും ആഗ്രഹിച്ചിരുന്നു. അതാണ് കുറേവർഷങ്ങളായി നിന്നെ അന്വേഷിച്ച് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഞാൻ വീണ്ടും ഐശ്വര്യയുടെ മുഖത്തേക്ക് നോക്കി അവളുടെ മുഖം ചുവന്നു പനിനീർപൂ പോലെ തോന്നി.
അവളുടെ കവിൾ തുടുതിരിക്കുന്നു. എന്നെ നോക്കി നാണം കുണുങ്ങി
രൂപാലി തുടർന്നു
Now you may talk, always am the one who talk
ഞാൻ അവളെ നോക്കി വെറുതെ ചിരിച്ചു.
എന്നെ ഓർത്ത് എനിക്ക് തന്നെ ലജ്ജ തോന്നിയ നിമിഷങ്ങൾ…
ഐശ്വര്യ ചിരിച്ചുകൊണ്ട് എഴുന്നേറ്റ് ബാഗിൽ നിന്ന് ഒരു വെളുത്ത പനിനീർപ്പൂവ് എടുത്ത് എനിക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.

I love you but am not in love with you.
Dinesh Mungath
26/05/2020